Showing posts with label Trip. Show all posts
Showing posts with label Trip. Show all posts

Wednesday, March 31, 2021

Kuttikkanam -Memories Idukki, Kerala

കുട്ടിക്കാനം 


പ്രകൃതി സൌന്ദര്യം കൊണ്ട് സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് സമ്പന്നമായ കുട്ടിക്കാനം. കോട്ടയം- കുമളി റോഡില്‍ പീരുമേടിന് സമീപമായാണ് കുട്ടിക്കാനം.

    കോട്ടയത്ത്‌ നിന്നും യാത്ര ആരംഭിച്ചാൽ, മുണ്ടക്കയത്തുനിന്നാണ് ചുരം യാത്രയുടെ വിസ്മയകാഴ്ചകൾ ആരംഭിക്കുന്നത്.  ബസ് പോലുള്ള ഉയരം കൂടിയ വാഹനങ്ങളിൽ ആണ് യാത്ര  എങ്കിൽ ആ കാഴ്ചകൾക്ക് മനോഹാരിത കൂടും. മുണ്ടക്കയം ഭാഗങ്ങളിൽ റോഡിനിരുവശവും റബ്ബർ തോട്ടങ്ങളാണ് കാണപ്പെടുന്നത് ഇവിടുത്തെ കാലാവസ്ഥയും മണ്ണും റബ്ബർ കൃഷിക്ക് പണ്ടേ ഖ്യാതി നേടിയതാണ്. ഈ പ്രദേശം കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളുടെ വിസ്മയ കാഴ്ചകളുടെ തുടക്കമായി. തേയില തോട്ടങ്ങളുടെ നടുവിലൂടെ യുള്ള വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ, താഴേക്കു നോക്കിയാൽ മേഘങ്ങളെ തൊട്ട് മലനിരകൾ.



ചരിത്രം :


സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയായി മേഘങ്ങള്‍ തൊട്ട് തലോടുന്ന മലനിരകളും കടുത്ത വേനല്‍ കാലത്തും ഒഴിയാത്ത കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന തെയില തോട്ടങ്ങളും അഴകേറ്റുന്ന കുട്ടിക്കാനത്തിന് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. തിരുവതാംകൂര്‍ രാജ കുടുംബത്തിന്‍റെ വേനല്‍കാല കൊട്ടാരം കുട്ടിക്കാനത്തായിരുന്നു. ചരിത്രപ്രധാനമായ നിരവധി ചര്‍ച്ചകള്‍ക്കാണ് ഈ കൊട്ടാരം വേദിയായിട്ടുള്ളത്. കേരളത്തില്‍ തന്നെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ ഒന്ന് കുട്ടിക്കാനമായിരുന്നു.


ചങ്ങനാശേരി രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്ന കുട്ടിക്കാനവും പീരുമേടും 1976ല്‍ തിരുവതാംകൂര്‍ ചങ്ങനാശേരിയെ കീഴടക്കിയതോടെയാണ് തിരുവതാംകൂര്‍ രാജവംശത്തിന്‍റെ നിയന്ത്രണത്തിലായത്. ഇതിന് ശേഷം ക്രൈസ്തവ സുവിശേഷകനായ ഹെന്‍‌റി ബേക്കറാണ് കുട്ടിക്കാനത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇവിടെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ചത്. എന്നാല്‍ ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്ത് ഇവിടെ കാപ്പിക്ക് പകരം തെയില കൃഷി ചെയ്തു തുടങ്ങി ഇതു തന്നെയാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.


തിരുവതാംകൂറിന്‍റെ ആദ്യ പൊതുമേഖലാ കമ്പനി നിലവില്‍ വന്നതും ഇവിടെയായിരുന്നു. കാനന പാതയിലൂടെ റോഡ് ഗതാഗത ദുഷ്കരമായിരുന്ന കാലത്ത് ഇതിന് പ്രതിവിധി എന്നോണം അവതരിപ്പിച്ച റോപ്പ് വേ സംവിധാനമായ ഏരിയല്‍ റോപ്പ് വേ ലിമിറ്റഡാണ് തിരുവതാംകൂര്‍ ഭരണകൂടം സ്ഥാപിച്ച ആദ്യ പൊതുമേഖലാ സ്ഥാനം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. എന്നാല്‍ ഈ കമ്പനി അധികകാലം നിലനിന്നില്ല.


പീന്നീട് കാലക്രമത്തില്‍ വിദ്യഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ആധനിക സൌകര്യങ്ങളും ഇവിടെ വളര്‍ന്നു വന്നു. ഇതോടൊപ്പം സമൂഹത്തിലെ ഉന്നതരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം എന്ന പെരുമ കുട്ടിക്കാനം എല്ലാ കാലത്തും നിലനിര്‍ത്തി പോരുകയും ചെയ്തു.



കാലാവസ്ഥ :


നവംബർ-ഡിസംബർ മാസങ്ങളാണ്  കുട്ടിക്കാനം  സന്ദർശിക്കാൻ പറ്റിയ സീസൺ. ശരാശരി താപനില 76 ഡിഗ്രി.  ഔട്ട്‌ഡോറുകളിൽ കാലാവസ്ഥ മികച്ചതാണ്, വായു മിതമായ ഈർപ്പമുള്ളതാണ്.  കുട്ടിക്കനം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്, കൂടാതെ വിനോദസഞ്ചാരികളുടെ ഉയർന്ന സീസണും.  ഈ സമയത്ത് രേഖപ്പെടുത്തിയ ശരാശരി മഴ 120.42 മില്ലിമീറ്ററാണ്.

 

Location : - Kerala, Idukki, Kuttikanam

കോട്ടയത്തുനിന്നും റോഡ്മാർഗം കുട്ടിക്കാനത്തു എത്തിച്ചേരാവുന്നതാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയത്താണുള്ളത്. ഏറ്റവും അടുത്ത എയർപോർട്ട് നെടുമ്പശ്ശേരി ആണ്.


Thursday, October 8, 2020

India-Thiruvanathapuram to Kanyakumari - An Awesome Trip..




 അത് ജനശദാബ്ധി എക്സ്പ്രസ്സ്‌ ന്റെ ലാസ്റ്റ് സ്റ്റോപ്പ്‌ ആയിരുന്നു. ഞങ്ങൾ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സമയം ഏകദേശം അഞ്ചര മണി. നേരം വെളുത്തു തുടങ്ങി ഞങ്ങൾ റയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ നിന്ന് ഓരോ വടയും ചായയും കഴിച്ചു പുറത്തിറങ്ങി. നല്ല  തണുപ്പുണ്ട്. കന്യാകുമാരി ബസ് വന്നു നിന്നു. ആ സ്റ്റോപ്പിൽ നിന്നും ഞങ്ങളോടൊപ്പം കുറച്ചു സ്ത്രീകളും കുട്ടികളും ബസിൽ കയറിയിട്ടുണ്ട്. അവർ ബസിൽ നിന്നാണ് യാത്ര ചെയുന്നത്. അടുത്തെവിടെയോ സ്റ്റോപ്പിൽ ഇറങ്ങാനുള്ളവരാണെന്ന് തോന്നുന്നു. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ സീറ്റ്‌കിട്ടിയിരുന്നു. എന്നാലും നല്ല തിരക്കുണ്ട്. ബസ് നല്ല സ്പീഡിൽ തന്നെ നീങ്ങിതുടങ്ങി. പുറത്തു നിന്ന് നല്ല തണുത്ത കാറ്റ് ഉള്ളിലേക്കു വരുന്നുണ്ട്. ബസ് കരമനയാറും കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നെയ്യാറും കടന്ന് പാറശാലയിൽ കേരള തമിഴ്നാട് അതിർത്തി പിന്നിട്ടു കുതിക്കുകയായിരുന്നു.


റോഡിനിരുവശവുമുള്ള കാഴ്ച്ചകൾ അതിമനോഹരം തന്നെ. നിരന്നു കിടക്കുന്ന ഭൂപ്രദേശം. അങ്ങിങ്ങു ചിരട്ട കമിഴ്ത്തി വച്ചിരിക്കുന്ന പോലുള്ള ചെറു കുന്നുകൾ, വെള്ള നിറത്തിൽ ചുണ്ണാമ്പ് കല്ലിന്റെ കുന്നുകളാണെന്ന് തോന്നുന്നു. ആ കുന്നുകളിൽ അവിടവിടെ പച്ചപ്പും തെളിഞ്ഞു കാണാം. ബസ് കുഴിത്തുറയിൽ എത്തി. ഇവിടെ നല്ല ജലസമൃദ്ധമായ ഒരു പുഴ കാണാം. തമിഴ്നാടിന്റെ കേരള അതിർത്തിയിലുള്ള, പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റമായ മഹേന്ദ്ര ഹിൽസിൽ നിന്നുത്ഭവിക്കുന്ന പഹ്‌റാലി റിവർ ആണിത്.  ഇരുവശങ്ങളിലും വൃക്ഷ നിബിഡ മായ ഒരു പുഴ.  ഈ പുഴയിലെ ജലസമൃദ്ധി ഫലഭൂയിഷ്ടമായ ഒരു ഭൂപ്രദേശത്തെ സൂചിപ്പിക്കുന്നുണ്ട് . ഈ പുഴയുടെ ബ്രിഡ്ജ് അവസാനിക്കുന്നിടത്തുനിന്നാണ് പ്രസിദ്ധമായ മാർത്താണ്ഡം സ്റ്റീൽ ഫ്‌ളൈ ഓവർ ആരംഭിക്കുന്നത്. ഏകദേശം രണ്ടര കിലോമീറ്ററോളം ദയിർഘ്യമുള്ള ഈ ഫ്‌ളൈഓവറിലൂടെ വളരെയേറെ തിരക്കുള്ള മാർത്താണ്ഡം നഗരത്തെ അഞ്ചു മിനിറ്റുകൊണ്ട് മറികടന്നു പോകാം.

പതിനാറാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റ ആസ്ഥാന മായിരുന്ന പത്മനാഭപുരം പാലസ് ഇവിടെ നിന്നും വളരെ അധികം ദൂരത്തല്ല. പഴയ രാജഭരണകാലത്തിന്റെ പ്രൗഢഗംഭീരമായ തലയെടുപ്പുള്ള ഈ നഗരത്തിന് അതിന്റെ  പ്രതാപ കാലത്തായിരുന്നു അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മയുടെ പേര് കിട്ടിയത്. തിരുവനന്തപുരം കന്യാകുമാരി റൂട്ടിലെയും കന്യാകുമാരി ജില്ലയിലെ തന്നെയും, വാണിജ്യ വ്യവസായ മേഖലകളിലെ വളരെ തിരക്കേറിയ ഒരു നഗരമാണ് ഇന്ന്  മാർത്താണ്ഡം. പ്രഭാത കാഴ്ചകൾ വളരെ മങ്ങിയതായിരുന്നു വെങ്കിലും മനോഹരങ്ങളായിരുന്നു. മാർത്താണ്ഡം പിന്നിട്ടു ഞങ്ങൾ പർവ്വതീപുരത്തെത്തി. അവിടെ നിന്ന് അടുത്ത നഗരമായ നഗർകോവിലിന്റെ തിരക്കുകളെ മറികടക്കാൻ പർവ്വതീപുരം ഫ്‌ളൈഓവർ ആരംഭിക്കുന്നു ഇതിന്റെ നീളം ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ട്. ഏകദേശം മൂന്ന് മിനിറ്റ് കൊണ്ട് നഗരത്തെ കടന്നുപോകാം. ഇനി അരമണിക്കൂർ യാത്ര കൂടി ഉണ്ടാകും കന്യാകുമാരിയിലേക്ക്. റോഡ് നല്ല വിശാലവും കയറ്റിറക്കങ്ങൾ ഇല്ലാത്തതുമാകയാൽ യാത്ര വളരെ സുഖകരമായിരുന്നു. ബസ് കന്യാകുമാരിയിൽ എത്തിയപ്പോൾ ഞങ്ങൾ വാവാധുരൈ ബീച്ചിനടുത്തുള്ള സ്റ്റോപ്പിൽ ആണ് ഇറങ്ങിയത്. അവിടെ അടുത്തായിരുന്നു ഞങ്ങൾ ബുക്ക്‌ ചെയ്തിരുന്ന റൂം ഉണ്ടായിരുന്നത്. മൂന്നു കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടു പേരടങ്ങുന്ന ലേഡീസിന്റെ ഒരു ടീം ആയിരുന്നു ഞങ്ങളുടെ ട്രിപ്പിൽ.  കന്യാകുമാരിയിലെ നിരത്തുകൾ വളരെ വൃത്തിയുള്ളതായി തോന്നി. മുൻപ് തമിഴ്നാടിനെ കുറിച്ച് പറഞ്ഞു കേട്ടിരുന്നത് പോലെയല്ല. ഒരു പക്ഷേ ഇവിടം ഒരു ഒരുകാലത്ത് കേരളത്തിന്റെ ഭാഗമായിരുന്നതിനാലാകാം എല്ലാം കൊണ്ടും ഒരു കേരളത്തനിമ തോന്നുന്നത്. പിന്നീട് ഞങ്ങൾ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ

പ്രഭാതഭക്ഷണം കഴിക്കുവാൻ കയറി. നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു റെസ്റ്റോറന്റ് നല്ല ഭക്ഷണം. അവിടെ നിന്നും ഞങ്ങൾ റൂമിലേക്കു നടന്നു. ഒയോടെ ഓഫറിൽ ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. അധികം തിരക്കുകളൊന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു അത്. വിശാലമായ മുറ്റവും പരിസരവും കടന്ന് പടികൾ കയറി മുകൾ നിലയിലെത്തണം. പടികൾ കയറി നീളമേറിയ ഒരു വരാന്തയും കടന്ന് വേണം റൂമുകളിലെത്താൻ. എല്ലാം നല്ല വൃത്തി യുള്ള റൂമുകൾ തന്നെ.. 


Friday, July 17, 2020

Shoranur- Nilambur Train Journey..

 


വൈകിട്ട് 3 മണിക്ക് പാലക്കാട്‌ ജില്ലയിലെ ഷൊർണുർ നിന്നും പുറപ്പെട്ടു കാടിന്റെ നടുവിലൂടെ 66കിലോമീറ്റർ അപ്പുറം പതിനൊന്നു റെയിൽവേ സ്റ്റേഷനുകൾ പിന്നിട്ട് മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേരുമ്പോൾ  സമയം ഏകദേശം 4.30.കാട്ടുമരച്ചില്ലകളെ തഴുകി കാടിന്റെ നടുവിലൂടെയുള്ള ഈ യാത്രയിൽ കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന മലയാള സിനിമയിലെ തീവണ്ടി യാത്ര യും ആ റെയിൽവേ സ്റ്റേഷനും ഓർമ്മകളിൽ എത്തുന്നു.

മഴക്കാലത്തെ കാട്ടിലൂടെയുള്ള ഈ യാത്ര നമുക്ക് അപ്പൂർവ്വമായ കാട്ടിലെ മഴദൃശ്യങ്ങളുടെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്നു. പ്രകൃതി സൗന്ദര്യം നിറഞ്ഞ കാഴ്ചകളാണ് പാതയുടെ ഇരുവശവും.വഴിയിലുടനീളം  വളർന്നു പന്തലിച്ച ആൽ മരങ്ങളും തേക്ക് മരങ്ങളും കാണാം. ജീവിതത്തിൽ ഒരിക്കലെങ്കിലും കാടിനുള്ളിലൂടെയുള്ള ഈ യാത്രാനുഭവം ആസ്വദിക്കേണ്ടതാണ്. 


റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ അകലെ നിലമ്പൂർ പട്ടണത്തിലൂടെയാണ് കോഴിക്കോട് - ഊട്ടി നാഷണൽ ഹൈവേ കടന്നു പോകുന്നത്.  നിലമ്പൂർ തേക്ക് മരങ്ങൾക്ക് പേര് കേട്ട നാടാണ്. പ്രസിദ്ധമായ കനോലി തേക്ക് പ്ലോട്ട് ഇവിടെ അടുത്താണ്.

വർഷ കാലത്തും വേനലിലും ഒരു പോലെ നിറഞ്ഞൊഴുകുന്ന ജലസമൃദ്ധ മായ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന ചാലിയാറിന്റെ തീരത്താണ് നിലമ്പൂർ. 
ഷൊർണുർ നിന്നും യാത്ര ആരംഭിച്ചു കഴിഞ്ഞാൽ വാടാനാംകുറുശ്ശി, വള്ളപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവൂർ, തോടിയപുലം, വാണിയമ്പലം, നിലമ്പൂർ റോഡ് തുടങ്ങി പതിനൊന്നു സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ നിലമ്പൂർ എത്തുന്നത്. വർഷങ്ങൾക്കുമുൻപ് നട്ടുവളർത്തിയ ആല്, തേക്ക് പോലുള്ള മരങ്ങൾ ഈ സ്റ്റേഷനുകളിൽ ഉടനീളം കാണാം. ഇതാണ് ഇവിടുത്തെ മറ്റൊരാകർഷണം.

സ്റ്റേഷനുകളിലെ മരങ്ങൾ പലതും ഇപ്പോൾ മുറിച്ചു മാറ്റപ്പെട്ട അവസ്ഥയിലാണ്. വർഷ കാലത്ത് ഇവ സ്റ്റേഷന് ഭീഷണി ആയതിനാലാവും. കൂടാതെ ഈ ലൈൻ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കുറെയേറെ പുഴകളെയും കടന്നു പോകുന്നു. കുളുക്കല്ലൂരിന്‌  സമീപം കുന്തിപ്പുഴയെയും പട്ടിക്കാടിനു സമീപം കടലുണ്ടി പുഴയുടെ പോഷക നദിയായ വെള്ളിയാർ പുഴയെയും, മേലാറ്റൂരിന് സമീപം കടലുണ്ടി പുഴയുടെ മറ്റൊരു പോഷക നദിയായ ഒലിപ്പുഴയെയും വാണിയമ്പലത്തിനു സമീപം ചാലിയാർ പുഴയുടെ പോഷക നദിയായ കുതിരപ്പുഴയെയും പിന്നിട്ട്  നിലമ്പൂർ എത്തുന്നു. 
ചരിത്രം... 
ബ്രിട്ടീഷ് ഭരണകാലത്താണ് ഷൊർണുർ  - നിലമ്പൂർ റെയിൽവേ ലൈൻ നിലവിൽ വന്നത്. തേക്കുമരങ്ങൾക്ക് സമൃദ്ധമായി വളരാൻ കഴിയുന്ന കാലാവസ്ഥയുള്ള നിലമ്പൂരിൽ 1840 ൽ ബ്രിട്ടീഷുകാർ തേക്ക്‌ പ്ലാന്റേഷൻ ആരംഭിച്ചു. പൂർണ്ണമായും തേക്കുമരങ്ങളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടിയാണ് ഈ പാത 1927 ൽ പണികഴിപ്പിച്ചത്. നിലമ്പൂരിൽ നിന്നും തേക്കുമരങ്ങൾ വളരെ എളുപ്പത്തിൽ തുറുമുഖത് എത്തിക്കുന്നതിനാണു ഈ പാത ഉപയോഗപ്പെടുത്തിയിരുന്നത്. 1941 ൽ ഈ ലൈൻ അടക്കപ്പെട്ടിരുന്നു. പിന്നീട് സ്വാതത്ര്യലബ്ധിക്കു ശേഷം 1954 ൽ വീണ്ടും ഈ ലൈൻ നവീകരിക്കപ്പെട്ടു പ്രവർത്തനം ആരംഭിച്ചു... 


യാത്ര ആസ്വദിക്കാൻ അനുയോജ്യമായ സമയം:
ഉച്ചകഴിഞ്ഞു 3 മണിക്ക് ഷൊർണുർ നിന്നും പുറപ്പെട്ട് വൈകിട്ട് 4.30 ന് നിലമ്പൂരിൽ എത്തിച്ചേരാം. തിരിച്ചു വൈകുന്നേരം 4.30 ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 6.30 ന് ഷൊർണുർ എത്താം. ട്രെയിൻ ടിക്കറ്റ് നിരക്ക് Rs 45/